ഹരിപ്പാട്: ആനാരി പള്ളിമുക്കിന് സമീപം വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾക്ക് തീപിടിച്ചു. ആനാരി പുത്തൻപുരയിൽ ബിലാലിന്റെ വീടിന്റെ റൂഫ് ടോപ്പിലാണ് ഇന്നലെ ഉച്ചയോടെ തീപിടിത്തമുണ്ടായത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.
വീടിന്റെ മുകളിൽ അടുപ്പിൽ കത്തിക്കാൻ വച്ചിരുന്ന ഉണങ്ങിയ മടലുകൾ, പഴയ പുസ്തകങ്ങൾ, പേപ്പറുകൾ, ഉമി എന്നിവയ്ക്കാണ് ആദ്യം തീപിടിച്ചത്. ഇവയ്ക്ക് സമീപം അറ്റകുറ്റപ്പണിക്കായി വച്ചിരുന്ന പഴയ ലാപ്ടോപ്പുകളും കമ്പ്യൂട്ടർ മദർബോർഡുകളും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ വെള്ളമൊഴിച്ച് തീ പടരുന്നത് തടയാൻ ശ്രമിച്ചു. തുടർന്ന് ഹരിപ്പാട് നിന്നു ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.
അമിതമായ ചൂട് മൂലം സാധനങ്ങൾക്കിടയിലുണ്ടാകുന്ന സ്പോണ്ടേനിയസ് കംബസ്റ്റൺ എന്ന പ്രതിഭാസമാകാം തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടത്തിൽ രണ്ട് പ്ലാസ്റ്റിക് വാട്ടർ ടാങ്കുകൾക്കും റൂഫിംഗിന്റെ മഴവെള്ളപ്പാത്തിക്കും കേടുപാടുകൾ സംഭവിച്ചു. വീടിന്റെ താഴത്തെ നിലയിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.